Congress’s ‘Guarantee’ Strategy in Kerala: Echoing Karnataka & Telangana Success
തിരുവനന്തപുരം ∙ കർണാടകയിലും തെലങ്കാനയിലും വിജയവഴി തെളിച്ച ‘ഗാരന്റി’ പ്രഖ്യാപനങ്ങളുടെ മാതൃകയാണ് കേരളത്തിലും കോൺഗ്രസ് പകർത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാനമായ റാലിയിൽ സോണിയ ഗാന്ധിയാണു തെലങ്കാനയ്ക്കായി പ്രഖ്യാപനങ്ങൾ നടത്തിയത്; കർണാടകയിൽ രാഹുലും. ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരുകൾ ആദ്യ മന്ത്രിസഭായോഗത്തോടെതന്നെ ആ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലേക്കു കടന്നു. കേരളത്തിലും സർക്കാർ വന്നാൽ അതു സംഭവിക്കുമെന്ന ഉറപ്പാണു നേതാക്കൾ നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായും പിന്നീടു ബജറ്റിലൂടെയും അല്ലാതെയും എൽഡിഎഫ് സർക്കാർ നടത്തിയ ക്ഷേമപ്രഖ്യാപനങ്ങൾക്കുള്ള കോൺഗ്രസിന്റെ മറുപടിയാണിത്. പ്രധാനമന്ത്രി 11ന് കൊച്ചിയിൽ വൻ പ്രഖ്യാപനങ്ങൾക്കു മുതിർന്നേക്കാമെന്നതും മുൻകൂട്ടിക്കണ്ടു.
സ്ത്രീകളെയും യുവജനങ്ങളെയും ആകർഷിക്കുന്നതും കുടുംബത്തിനാകെ പ്രയോജനം ചെയ്യുന്നതുമായ കർണാടക–തെലങ്കാന പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചുള്ളതാണു കേരളത്തിലെയും ഗാരന്റികൾ. സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര രണ്ടിടത്തും വാഗ്ദാനം ചെയ്തിരുന്നു. കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ എന്ന പ്രഖ്യാപനം കൂടി ഉൾപ്പെടുത്തിയതോടെ വോട്ടവകാശമുള്ള സ്ത്രീകളെയാകെ ആകർഷിക്കുന്നതായി ഗാരന്റി മാറി. യുഡിഎഫ് വന്നാൽ ക്ഷേമപെൻഷൻ പദ്ധതിതന്നെ അവതാളത്തിലാകുമെന്ന എൽഡിഎഫ് പ്രചാരണം ചെറുക്കാനാണ് 3000 ആയി വർധിപ്പിക്കുമെന്ന വാഗ്ദാനം. നിലവിൽ 2000 ആണ് എൽഡിഎഫ് നൽകിവരുന്നത്; 2500 ആക്കുമെന്നു കഴിഞ്ഞതവണത്തെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിൽ എത്തിയിട്ടില്ല.
രോഗവും ദുരിതവും അനുഭവിക്കുന്നവരോട് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്ന സഹാനുഭൂതിയും കരുണയും കോൺഗ്രസ് പിന്തുടരുമെന്ന സന്ദേശം നൽകാനാണ് അദ്ദേഹത്തിന്റെ പേരിൽ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ സമാന പദ്ധതി നടപ്പാക്കിയിരുന്നു. യുവജനങ്ങളെയും മുതിർന്നവരെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ കൂടിയായതോടെ എല്ലാ വിഭാഗങ്ങൾക്കും ഗാരന്റിയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തി. 3 മുന്നണികളും പ്രകടനപത്രിക തയാറാക്കാനുള്ള നടപടികളിലേക്കു കടന്നുകഴിഞ്ഞു. ജനങ്ങളെ ആകർഷിക്കുന്ന നയപ്രഖ്യാപനങ്ങൾ അതിലെല്ലാമുണ്ടാകും. എന്നാൽ, പ്രധാനമന്ത്രിയെയും രാഹുലിനെയും പോലുള്ളവരുടെ വൻ പ്രഖ്യാപനങ്ങൾ ജനങ്ങളെ കൂടുതലായി ആകർഷിക്കുമെന്നു കരുതുന്നു.
സംസ്ഥാന നേതൃത്വം നൽകിയ നിർദേശങ്ങൾ പരിഗണിച്ചും കൂടിയാലോചനകളിലൂടെയും എഐസിസിയാണ് ഗാരന്റി അന്തിമമാക്കിയത്. നടപ്പാക്കാൻ കഴിയാത്ത പ്രഖ്യാപനങ്ങളെന്ന ആക്ഷേപം ഒഴിവാക്കാനുള്ള സൂക്ഷ്മതയും പാർട്ടി പുലർത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടന്ന പുതുയുഗ യാത്രയ്ക്കു സംസ്ഥാനത്താകെ കിട്ടിയ സ്വീകാര്യതയും സമാപനറാലിയിലെ ജനപങ്കാളിത്തവും രാഹുലിന്റെ പ്രഖ്യാപനങ്ങൾക്കു കരുത്തു കൂട്ടിയെന്നും നേതാക്കൾ വിലയിരുത്തുന്നു.
English Summary:
Congress Guarantees in Kerala: Congress party follow the successful Karnataka and Telangana models, aiming to attract women, youth, and families. These promises include increased welfare pensions, student financial aid, and health insurance, responding to LDF’s welfare declarations and anticipating major election announcements.
mo-news-common-latestnews sujith-nair mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 2tdbf75e3642j70dpj3ed1atr1 mo-elections-kerala-assembly-elections-2026 40oksopiu7f7i7uq42v99dodk2-list mo-news-national-states-karnataka mo-politics-leaders-soniagandhi mo-politics-parties-congress mo-news-common-keralanews
